Wednesday, December 20, 2006

കുറുംബ്രനാട്‌ രാജസ്വരൂപം

ഹൈദറിന്റെ മലബാര്‍ ആക്രമണത്തില്‍ നേരിട്ടെതിര്‍ക്കാന്‍ സധിക്കാത്ത നാട്ടുരാജാക്കന്മാര്‍ വനത്തില്‍ താമസിച്ചു. രാജാക്കന്മാര്‍ വനത്തില്‍ താമസിച്ചിരുന്ന സ്ഥലം തമ്പുരാന്‍പാറ, എഴുന്നെള്ളിക്കുംതോട്‌, കോലോത്തും പാറ, എന്നീ പേരുകളില്‍ ഇന്നും അറിയപ്പെടുന്നു. ഇന്ന് കക്കയം ഹൈഡ്രോ ഇലക്ട്രിക്‌ പ്രോജക്റ്റ്‌ സ്ഥാപിച്ച സ്ഥലത്തിനു മുമ്പുണ്ടായിരുന്ന വെള്ള്ച്ചാട്ടത്തിനു സമീപമുള്ള പാറയില്‍ ഒരു ഗുഹ ഉണ്ടായിരുന്നു. പാറ പൊട്ടിച്ചുപോയതിനാല്‍ ആ ഗുഹ നശിക്കുകയും ചെയ്തു. ഇതിനെ തമ്പുരാന്‍പാറ എന്നാണു അറിയപ്പെട്ടിരുന്നത്‌. കൂട്ടാലിടയില്‍ നിന്നും കിള്ളിക്കല്‍ എന്ന സ്ഥലത്തു കൂടി തുരുത്തമലയില്‍ കയറിച്ചെല്ലുന്ന പാറക്ക്‌ 'തമ്പുരാന്‍പാറ' എന്നായിരുന്നു പേര്‍.

ഹൈദറിനു ശേഷം ടിപ്പുസുല്‍ത്താന്‍ മൂന്നു പ്രാവശ്യം മലബാറിനെ ആക്രമിച്ചു. മൂന്നാമത്തെ ആക്രമണത്തില്‍ മലബാര്‍ രാജാക്കന്മാര്‍ തിരുവിതാംകൂറില്‍ അഭയം തേടി. അപ്പോള്‍ കാര്‍ത്തിക തിരുനാള്‍ മഹാരാജാവായിരുന്നു തിരുവിതാംകൂര്‍ ഭരിച്ചിരുന്നത്‌. അദ്ദേഹത്തിന്റെ മന്ത്രിയായിരുന്ന രാജാകേശവദാസന്‍, ടിപ്പുസുല്‍ത്താന്‍ ആലുവ മണപ്പുറത്ത്‌ സൈന്യസമേതം തമ്പടിച്ചിരിക്കുന്ന വിവരമരിഞ്ഞ്‌, പെരിയാറില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക്‌ വെള്ളം കൊണ്ടുപോകാന്‍ കെട്ടിയ അണക്കെട്ട്‌ മുറിച്ചു വിട്ട്‌ വെള്ളപ്പൊക്കം സൃഷ്ടിച്ച്‌ സൈന്യങ്ങള്‍ക്കും സാധനസാമഗ്രികള്‍ക്കും കനത്ത നാശനഷ്ടം വരുത്തി. ഇതേ സമയം ബ്രിട്ടീഷുകാര്‍ ശ്രീരംഗപട്ടണം ആക്രമിച്ചു. ടിപ്പു തിരിച്ചു പോകാന്‍ നിര്‍ബന്ധിതനായി. തുടര്‍ന്ന് ബ്രിട്ടീഷുകരുമായി ഏട്ടുമുട്ടി കൊല്ലപ്പെട്ടു. ടിപ്പു പിടിച്ചടക്കിയ പ്രദേശങ്ങള്‍ തങ്ങള്‍ക്കധീനമാണെന്ന് ബ്രിട്ടീഷുകാര്‍ അവകാശം ഉന്നയിച്ചു. ഇതില്‍ നാട്ടുരാജാക്കന്മാരുമായി സന്ധി സംഭാഷണം നടത്തി, പ്രബലശക്തികളെല്ലാം ബ്രിട്ടീഷ്‌ ആധിപത്യം അംഗീകരിച്ച നിലയില്‍ എത്തി. നാട്ടുരാജക്കന്മാരുടെ സ്വത്തുതര്‍ക്കം തീര്‍ത്ത്‌ വ്യവസ്ഥ ചെയ്യുന്നതിനു സാമൂതിരിയുമായി ചേര്‍ന്നു രാജാകേശവദാസന്‍ കോഴിക്കോട്ടെത്തി.

രണ്ടു താവഴിയും തമ്മില്‍ (മേക്കുളശ്ശേരിയും കിഴക്കേടവും) തര്‍ക്കത്തിലിരിക്കെ മേക്കുളശ്ശേരി താവഴി ബ്രിട്ടീഷുകാരുമായി കരാറുണ്ടാക്കാന്‍ തയ്യാറായി. ഇതറിഞ്ഞ കിഴക്കേടത്ത്‌ രാജാവ്‌, പ്രായക്കൂടുതലുള്ള കോട്ടയത്ത്‌ രാജാവ്‌ കുറുംബ്രനാട്‌ രാജാവാണെന്നും അദ്ദേഹത്തിന്റെ കരാറിനെ നിലനില്‍പ്പുള്ളൂ എന്നും ധരിപ്പിച്ചു. മലബാറില്‍ ആദ്യമായി കരാര്‍ ഉറപ്പിക്കാന്‍ ആഗ്രഹിച്ച ബ്രിട്ടീഷുകാര്‍ കിഴക്കേടത്ത്‌ രാജാവിനെക്കൊണ്ട്‌ കരാര്‍ ഉണ്ടാക്കി സ്വത്ത്‌ വിടുന്നതിനു പ്രതിഫലമായി മാലിഖാനയും നിശ്ചയിച്ചു.

മലബാര്‍ മാന്വല്‍ കര്‍ത്താവായ വില്വം ലോഗന്റെ അഭിപ്രായത്തില്‍ വനത്തില്‍ വെച്ചു കണ്ട കോട്ടയത്തു രാജാവിനെ കോട്ടയത്തു നിന്നും കുറുംബ്രനാട്ടിലേക്ക്‌ ദത്തെടുത്തതാണു. കൂടാതെ ബ്രിട്ടീഷുകാരുമായുള്ള കരാറും വിവരിക്കുന്നുണ്ട്‌. 'മലബാറിന്റെ വടക്കന്‍ ഖണ്ഡത്തിന്റെ കാര്യങ്ങള്‍ ഏറെക്കുറെ ശരിയാക്കിയെടുത്തതിനുശേഷം ബോംബെ കമ്മീഷണര്‍മാര്‍ നേരെ പോയത്‌ സാമൂതിരിയുമായി കൂടിയാലോചിക്കുന്നതിനു കോഴിക്കോട്ടേക്കാണു. എന്നാല്‍ കമ്മീഷണര്‍മാരുടെ ബോര്‍ഡ്‌ യോഗത്തില്‍ സംബന്ധിക്കാന്‍ സമൂതിരി ധ്രതി കാണിച്ചില്ല. തന്മൂലം സമയം പാഴാക്കാതെ അവര്‍ കുറുംബ്രനാട്‌ ജില്ലയുടെ ഭാവി സംബന്ധിച്ച്‌ വീരവര്‍മ്മ രാജാവുമായി ഒത്തുതീര്‍പ്പുണ്ടാക്കി. കോട്ടയം രാജകുടുംബത്തിലെ ഒരംഗമായിരുന്ന വീരവര്‍മ്മയെ അനന്തരാവകാശിയായി ദത്തെടുത്തതായിരുന്നു. എന്നാല്‍ ഈ സമയം യഥാര്‍< കുറുംബ്രനാട്‌ രാജാവ്‌ തിരുവിതാംകൂറില്‍ അഭയം തേടിയിരുന്നു. വീരവര്‍മ്മ രാജാവുമായി 1792 മെയ്‌ 27 നു വച്ചുണ്ടാക്കിയ ഉടമ്പടി അനുസരിച്ച്‌ 14000 രൂപ പാട്ടത്തിനു കുറുംബ്രനാട്‌, കൊളക്കാട്‌ ജില്ലകള്‍ (രണ്ടും തന്നെ ദത്തെടുത്ത താവഴിക്ക്‌ അവകാശപ്പെട്ടതായിരുന്നു മാത്രമല്ല പയ്യനാട്‌, പാച്ചൂര്‍ മല, കിഴക്കാമ്പുറം, വടക്കാമ്പുറം, പുലവാഴി ഇവയെല്ലാം അന്ന് സമൂതിരിക്ക്‌ ചേര്‍ന്നവയാണു എന്നാണു കരുതപ്പെട്ടിരുന്നത്‌). തൊട്ടപ്രദേശങ്ങളും കൂടി അദ്ദേഹത്തിനു വിട്ടു കൊടുത്തു. സാമൂതിരിയുടെ കയ്യിലായിരുന്ന പ്രദേശങ്ങള്‍ ടിപ്പു രാജ്യം പിടിച്ചടക്കിയതോടെ കുറുംബ്രനാട്‌ താലൂക്കിന്റെ ഭഗമായിട്ടാണു കൈകാര്യം ചെയ്തതെന്നും പറയേണ്ടതുണ്ട്‌. തലശ്ശേരി ഫാക്റ്റ്ര്മാരില്‍ നിന്ന് വീരവര്‍മ്മരാജക്ക്‌ തന്റെ അസ്തിത്വം തെളിയിക്കുന്ന പ്രത്യേകമായ അധികാരപത്രം ലഭിച്ചിരുന്നില്ല. തന്മൂലം കമ്മീഷണര്‍മാര്‍ ഉണ്ടാക്കിയ ഉടമ്പടിയുടെ ആമുഖമായി താന്‍ പാട്ടമായി സ്വീകരിക്കുന്ന നാടുകളുടെ നിയമാനുസൃതമായ ഒരേയൊരു മേല്‍ക്കോയ്മ ബഹുമാനപ്പെട്ട കമ്പനിക്കാണെന്നും വീരവര്‍മ്മരാജ അംഗീകരിച്ചു കൊടുത്തു. മാത്രമല്ല പാട്ടത്തിനു എടുത്ത നാടുകളില്‍ നിന്ന് നികുതികള്‍ പിരിച്ചെടുക്കാനും നീതിന്യായം നോക്കി നടത്താനും സമാധാനം പാലിക്കാനും ഉള്ള അവകാശം നല്‍കി.

ബാലുശ്ശേരി കോട്ടയുടെ ഉടമസ്ഥാവകാശത്തിനു തര്‍ക്കം ഈ സന്ദര്‍ഭത്തില്‍ ഉണ്ടായി. ഒടുവില്‍ രണ്ടു താവഴിക്കും കാരണവര്‍ വയസ്സു മൂപ്പുള്ള ആള്‍ക്ക്‌ 'രാമമംഗലത്ത്‌ രാജ' എന്ന സ്ഥാനപ്പേരില്‍ കോട്ട ഭരണം നടത്താനും ആ സ്ഥാനിക്ക്‌ 4000 രൂപ പ്രത്യേക മാലിഖാന നല്‍കാനും നിശ്ചയിച്ചു. മല്ലിശ്ശേരി കോവിലകത്തെ വലിയമ്മ രാജാവിനും വയസ്സു മൂപ്പുള്ള മൂന്ന് തമ്പുരാക്കന്മാര്‍ക്കും ചില്ലറ സംഖ്യ മാലിഖാനായി നിശ്ചയിച്ചു.

കോട്ടയം പഴശ്ശി രാജാവിനൊടൊപ്പം കമ്പനിക്കെതിരെ പൊരുതിയ വീരയോദ്ധക്കളില്‍ മല്ലിശ്ശേരി കോവിലകം തമ്പുരാക്കന്മാരും ഉണ്ടായിരുന്നു. ടിപ്പുവിന്റെ കാലത്ത്‌ തിരുവിതാംകൂറില്‍ അഭയം തേടിയവരായിരുന്നു അവര്‍. മേക്കുളശ്ശേരി താവഴിക്കാരാണു യഥാര്‍തഥില്‍ കമ്പനിയുമായി ഉടമ്പടിയുണ്ടാക്കിയത്‌. അതുകാരണം ചരിത്രത്തില്‍ എന്നും കുറുംബ്രനാട്‌ രാജാവ്‌ പഴശ്ശിക്കെതിരെ കമ്പനിക്കൊപ്പം നിന്ന് പൊരുതിയ സ്വാര്‍ഥ്താല്‍പ്പരനായിട്ടാണു ചിത്രീകരിച്ചിരിക്കുന്നത്‌. എന്നാല്‍ യഥാര്‍ഥ കുറുംബ്രനാട്‌ രാജാവ്‌ അപ്പോഴും രാജ്യം ഇല്ലാതെ കാട്ടില്‍ കഴിയുകയാണു എന്ന യാഥാര്‍ഥ്യം ചരിത്രകാരന്മാര്‍ വിസ്മരിച്ചു പോയി.


കോട്ടയം പഴശ്ശിരാജ ബ്രിട്ടീഷുകാരെ എതിര്‍ത്തു. അതിന്റെ ഫലമായി കുറുംബ്രനാട്‌ രാജസ്വരൂപത്തിലെ കാരണവരായി കഴിയുന്ന വലിയരാജ കുടിയന്മാരില്‍ നിന്ന് പിരിച്ചെടുക്കുന്ന സംഖ്യ (നികുതി) 10 നു 2 ചിലവ്‌ കഴിച്ച്‌ അടക്കേണ്ട സംഖ്യ കൊടുക്കാതെ സ്വന്തമാക്കി നികുതി പിരിവ്‌ നടത്തി. ഇതില്‍ മലപ്പുറം സദാലത്ത്‌ അദാലത്ത്‌ കോടതികളില്‍ (അന്ന് കളക്ടറുടെ ആസ്ഥാനം മലപ്പുറമായിരുന്നു)കേസ്‌ നടത്താന്‍ തീരുമാനമായി. ആ കേസില്‍ വലിയ രാജാവ്‌ (വീരവര്‍മ്മ രാജ) തടവുകാരനായി ജയിലില്‍ കിടന്ന് മരണമടഞ്ഞു. മാലിഖാന അടവ്‌ തീരുന്നതുവരെ കിഴക്കേടത്ത്‌ രാജാവിനെ തടഞ്ഞുവെച്ചു. പിന്നീട്‌ കിഴക്കേടത്ത്‌ രാജാവിനു കുടുംബകാരണവര്‍ക്കുണ്ടായിരുന്ന 4 മാലിഖാന ചുരുക്കി 2 ആക്കി ഒന്ന് വലിയരാജക്കും മറ്റേത്‌ വലിയമ്മരാജക്കുമായി മാറ്റി. ഇതിനു അംഗീകാരം വാങ്ങി. ഇത്‌ ഇന്നും തുടരുന്നു.

വീരവര്‍മ്മയുടെ കാലശേഷം കുറുംബ്രനാട്‌ ക്ഷയോന്മുഖമായി. ഇതിനൊരു പരിധി വരെ അധികാരത്തിനായുള്ള ഇരുതാവഴികളുടേയും കിടമല്‍സരങ്ങള്‍ കാരണമായി. പിന്നീട്‌ ഇതേ ചൊല്ലി രണ്ടു താവഴിക്കാരും തമ്മില്‍ അനേകം കേസുകള്‍ നടന്നു. അവസാനം രണ്ടു കൂട്ടരും ഒത്തു രാജി സമര്‍പ്പിച്ച്‌ കേസ്‌ തീര്‍ത്തു.

ഭൂപരിഷ്കരണ നിയമം പാസ്സായതോടെ കോവിലകത്തു വരേണ്ടിയിരുന്ന വരുമാനം നിലക്കുകയും കോവിലകങ്ങള്‍ സാമ്പത്തികമായി തകരുകയും ചെയ്തു. 4000 രൂപ മാലിഖാന വാങ്ങിയിരുന്ന കുറുംബ്രനാട്ടു രാജാവായ കിഴക്കേടത്ത്‌ രാജാവ്‌ 50 രൂപ മാലിഖാന വാങ്ങി ഒതുങ്ങിക്കൂടി. പുതിയ തലമുറ വിദ്യാഭ്യാസം നേടി പല സ്ഥലങ്ങളില്‍ ജോലി നോക്കി, നഷ്ടപ്പെട്ട പ്രതാപം മനസ്സില്‍ നൊമ്പരമായി അവശേഷിപ്പിച്ചു കൊണ്ട്‌ ജീവിക്കുന്നു.

ഏറെ വൈവിധ്യപൂര്‍ണ്ണമായ ഒരു സംസ്കാരത്തിന്റെ ഉടമകളായിരുന്നു കുറുംബ്രനാട്‌ രാജസ്വരൂപം. ഈ രാജവംശത്തിന്റെ ഉത്ഭവം തന്നെ ഒരു പ്രത്യേക സാംസ്കാരിക തനിമ സൃഷ്ടിക്കാന്‍ പര്യാപ്തമായവയാണു. ബ്രാഹ്മണ-ക്ഷത്രിയ സമ്മിശ്രമായതിനാല്‍ ഇവ രണ്ടിന്റേയും സാംസ്കാരിക പ്രഭാവം ഇവരില്‍ ഉണ്ടായി. കേരളത്തില്‍ മറ്റ്‌ ക്ഷത്രിയകുടുംബങ്ങളുടെ ആചാരസമ്പ്രദായത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ ആചാരാനുഷ്ടാനങ്ങള്‍ ആണു കുറുംബ്രനാട്‌ രാജസ്വരൂപത്തിനു.

ഭരണം നടത്താന്‍ രാജാവിനു വേറെ കോവിലകം ഉണ്ടായിരുന്നു. സ്വന്തമായ കളരിയും ഭടന്മാരും ഉണ്ടായിരുന്നു. സ്വന്തമായ രാജകീയ മുദ്രയും സിവില്‍/ക്രിമിനല്‍ കേസുകളില്‍ തീര്‍പ്പുകല്‍പ്പിക്കാനുള്ള അധികാരവും രാജവംശത്തിനുണ്ടായിരുന്നു. പടത്തലവന്മാര്‍ 'പണിക്കര്‍ നമ്പി' എന്ന സ്ഥാനപ്പേരില്‍ അറിയപ്പെട്ടു. ഇവര്‍ 'വാള്‍നമ്പി" മാരായിരുന്നു. (പരശുരാമന്റെ അരുളപ്പാടാല്‍ വാള്‍ വാങ്ങിയ നമ്പിമാരില്‍ നല്ല ശാസ്ത്രഭിക്ഷകയെ തങ്ങളുടെ ഗോത്രം വാങ്ങയാല്‍ 'വാള്‍നമ്പി' ആയ കാരണം വാള്‍ തങ്ങളുടെ കയ്യിലുണ്ടെന്ന സിദ്ധാന്തത്തില്‍ അവര്‍ ഭൂമിയെ രക്ഷിപ്പാന്‍ 36000 ബ്രാഹ്മണന്മാരെ ആയുധപാണികളായി കല്‍പ്പിച്ചു) താഴെ കുറുങ്ങോട്ടും നാഗത്തിങ്കല്‍ ചമ്പക്കോട്ടും കുടുംബങ്ങളിലെ അംഗമായിരിക്കും സൈന്യാധിപനായി വന്നത്‌. ഇവരില്‍ കുറുങ്ങോട്ടു നമ്പി ബാലുശ്ശേരി പഞ്ചായത്തിലും നാഗത്തിങ്കല്‍ നമ്പി നന്മണ്ടയിലും ചെമ്പക്കോട്ടു നമ്പി മണക്കുളങ്ങര ക്ഷേത്രത്തിനു സമീപവും കുടുംബമായി താമസിച്ചിരുന്നു.

പണ്ട്‌ കേസ്‌ വിചാരണകള്‍ കാഞ്ഞിക്കാവ്‌ എന്ന സ്ഥലത്തു വെച്ചായിരുന്നു നടന്നത്‌. അതിന്റെ ഓര്‍മ്മകള്‍ ഇന്നും ആ പ്രദേശത്ത്‌ നില നില്‍ക്കുന്നു. അന്ന് കേസ്‌ തീര്‍പ്പാക്കാന്‍ തമ്പുരാക്കന്മാര്‍ എഴുന്നെള്ളിയ സ്ഥലത്തിനു 'കൊയിലോത്ത്‌ കണ്ടി' എന്നും ഊണിനു വരുന്നവര്‍ ഇരുന്ന സ്ഥലത്തിനു 'ഊട്ടുപുര കണ്ടി' എന്നും നെല്ല് അളക്കുന്ന ഇടത്തിനു 'കളംകെട്ടി' എന്നും തൂക്കിലേറ്റിയിരുന്ന സ്ഥലത്തിനു 'കഴുത്തറോല്‍' എന്നും പറയപ്പെട്ടിരുന്നു. ഈ സ്ഥലങ്ങളെല്ലാം ഇന്നും അതേ പേരില്‍ അറിയപ്പെടുന്നു. പാട്ടാവകാശം, കൈവശസ്വത്തുക്കളിലെ ആദായം, സ്വന്തമായുള്ള ക്രീഷിയില്‍ നിന്നുമുള്ള വരുമാനം, സ്വന്തം വനത്തില്‍ നിന്നുള്ള ആനപിടുത്തം, ഏലം, കുരുമുളക്‌ തുടങ്ങിയ വിഭവങ്ങള്‍ ഇവയാണു പ്രധാന വരുമാന മാര്‍ഗ്ഗം.

മരുമക്കത്തായ സമ്പ്രദായമാണു നിലനിന്നിരുന്നത്‌. തായ്‌ വഴി (അമ്മ വഴി) സ്വത്തായിരുന്നു. സ്ത്രീസ്വത്തായതിനാല്‍ വലിയമ്മ രാജാവിന്റെ ആള്‍പേരായിട്ടാണു വലിയരാജാവ്‌ ഭരണം നടത്തിയത്‌. സ്ഥാനത്തില്‍ മൂപ്പുള്ളയാള്‍ കിഴക്കേടത്ത്‌ കോവിലകം, രണ്ടാമത്തെ ആള്‍ പാറക്കടവത്ത്‌ കോവിലകം, മൂന്നാമത്തെ ആള്‍ നരിക്കോട്ട്‌ കോവിലകം എന്നിവിടങ്ങളിലാണു താമസിച്ചിരുന്നത്‌. സ്ഥാനം കിഴക്കേടത്ത്‌ രാജാവിന്റെ കാലശേഷം മാറി വരുന്നു. സ്ത്രീകളാകട്ടെ മല്ലിശ്ശേരി കോവിലകത്തും താമസിക്കുന്നു.

വിവാഹസമ്പ്രദായം:

കുറുംബ്രനാട്‌ രാജവംശത്തിന്റെ വിവാഹസമ്പ്രദായം മറ്റ്‌ രാജവംശങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണു. താലികെട്ട്‌ എന്ന സമ്പ്രദായമാണു നിലവിലിരുന്നത്‌. താലികെട്ട്‌ ആര്യപട്ടരായിരുന്നു നടത്തിയിരുന്നത്‌. ആര്യപട്ടര്‍ താലികെട്ടുന്നത്‌ ഈ കുടുംബത്തില്‍ മാത്രം നിലവിലുള്ള സമ്പ്രദായമാണു. നാലു ദിവസത്തെ ചടങ്ങാണിത്‌. ക്ഷത്രിയര്‍ക്കു നമ്പൂതിരിയും സാമന്തര്‍ക്ക്‌ ക്ഷത്രിയരുമാണു വിവാഹം ചെയ്തിരുന്നത്‌. താലി കെട്ടുന്ന ആള്‍ ഭര്‍ത്താവായി തീരുന്നില്ല. യഥാര്‍< ആള്‍ പിന്നീട്‌ വിവാഹം കഴിച്ച്‌ ഭര്‍ത്താവായിത്തീരുന്നു. സ്ത്രീകള്‍ വിവാഹശേഷം സ്വന്തം ഗ്രഹത്തില്‍ തന്നെ താമസിച്ചു പോകുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ താമസിച്ചിരുന്നില്ല. സ്ത്രീകളെ നമ്പൂതിരിമാരാണു വിവാഹം കഴിച്ചിരുന്നത്‌. പുരുഷന്മാര്‍ നാട്ടിലെ പ്രഭുകുടുംബങ്ങളിലെ നായര്‍ സ്ത്രീകളെ (അടിയോടി, കിടാവ്‌) വിവാഹം ചെയ്തിരുന്നു. വിവാഹശേഷം രാജകുടുംബങ്ങളിലെ സ്ത്രീകളെ അമ്മത്തമ്പുരാന്‍ എന്നും വിവാഹം ചെയ്തുകൊണ്ടുവരുന്ന നായര്‍ സ്ത്രീകളെ കെട്ടിലമ്മ എന്നും സ്ഥാനപ്പേര്‍ നല്‍കിയിരുന്നു. ഈ കുടുംബത്തില്‍ അവസാനമായി താലികെട്ട്‌ നടന്നത്‌ പൂരാടം തിരുനാള്‍ അംബികാദേവി തമ്പുരാട്ടിക്ക്‌ 1130 ആണ്ടില്‍ നടത്തിയശേഷം പിന്നീട്‌ ഈ രീതി വേണ്ടെന്നു വെക്കുകയുമായിരുന്നു. കുറുംബ്രനാട്‌ രാജവംശത്തിലും മറ്റ്‌ ബ്രാഹ്മണര്‍ വിവാഹം ചെയ്തിരുന്ന കുടുംബങ്ങളിലും കൊല്ലവര്‍ഷം 1111 നു ശേഷമാണു സ്വജാതി വിവാഹം നടത്തുന്നത്‌. കുറുംബ്രനാട്‌ രാജവംശത്തില്‍ കൊല്ലവര്‍ഷം 1116 ല്‍ വടക്കന്‍ പരപ്പാട്ട്‌ രാജവംശത്തിലെ ബേപ്പൂര്‍ കരിപ്പാ പുതിയ കോവിലകത്തെ പി.സി. രാജരാജവര്‍മ്മ, അംബികാദേവി എന്ന തമ്പുരാട്ടിയെ വിവാഹം ചെയ്തതോടെ സ്വജാതി വിവാഹം ആരംഭിക്കുന്നു.

കുറുംബ്രനാട്‌ രാജവംശത്തിലെ സ്ത്രീകളുടെ താലി ഇന്നും ബ്രാഹ്മണസ്ത്രീകളുടെ ആചാരപ്രകാരമുള്ള ചെറുതാലിയാണു. നടുക്കും ഇരുവശങ്ങളിലും മൂന്ന് മുത്തും രണ്ട്‌ ചെറുതാലിയുമായാണു ഉപയോഗിച്ചിരുന്നത്‌. ക്ഷത്രിയര്‍ക്ക്‌ നാഗപടത്താലിയാണു സാമാന്യമായി ഉപയോഗിക്കുന്നത്‌. തിരുവിതാംകൂറിലും മാവേലിക്കര രാജകുടുംബത്തിലും സ്ത്രീകള്‍ ആലിലത്താലിയാണു മംഗല്യസൂത്രമായി ഉപയോഗിക്കുന്നത്‌.

സ്ത്രീകളുടെ വേഷം അറുപത്‌ വര്‍ഷം മുമ്പു വരെ ഉടുമുണ്ടും മേല്‍മുണ്ടുമായിരുന്നു. ഈ രീതി അന്തര്‍ജനങ്ങളുടേതു പോലെ ആയിരുന്നു. ഞൊറിഞ്ഞുള്ള ഉടുവസ്ത്രവും മേല്‍ക്കെട്ടും ആണു വേഷം. കുടുംബത്തിലെ ഒരംഗത്തിനു കുട്ടി ജനിച്ചാല്‍ അമ്മയും കുഞ്ഞും വാലായ്മ ആചരിച്ചിരുന്നു. പതിനൊന്ന് ദിവസമാണിത്‌. ഈയവസരത്തില്‍ പുതുവസ്ത്രം പോലുള്ള സാധനങ്ങള്‍ തൊടുന്ന പതിവില്ല. പന്ത്രണ്ടാം ദിവസം അഞ്ച്‌ നമ്പൂതിരിമാര്‍ ചേര്‍ന്ന് പുണ്യാഹം നടത്തി ശുദ്ധമാക്കേണ്ടിയിരുന്നു. ഇതിനു 'ജാതകര്‍മ്മം" എന്നായിരുന്നു പേര്‍. ഈ കാലയളവില്‍ കുടുംബാംഗങ്ങള്‍ക്ക്‌ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ പാടില്ലായിരുന്നു. ഇരുപത്തെട്ടിനു പാലു കൊടുക്കുകയും മൂന്നാം വയസ്സില്‍ ഉപനയനം നടത്തുകയും ചെയ്തിരുന്നു. കോവിലകം കുടുംബാംഗങ്ങള്‍ നമ്പൂതിരിമാര്‍ ഒഴികെയുള്ള സമുദായക്കാരെ തൊടാനോ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാനോ പാടില്ലായിരുന്നു.

കുലദേവത:
കുറുംബ്രനാട്‌ രാജവംശത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണു ബാലുശ്ശേരി കോട്ട. കുടുംബത്തിലെ കുലദേവതയായിട്ടുണ്ടായിരുന്നത്‌ ശിവസൂനുവായ വേട്ടക്കൊരുമകനും ഭഗവതിയും ആണു. ബാലുശ്ശേരി കോട്ടയില്‍ കുടുംബാംഗങ്ങള്‍ നിത്യവും ദര്‍ശനം നടത്തിയിരുന്നു. സ്ത്രീകള്‍ ബാലുശ്ശേരി കോട്ടയില്‍ പ്രവേശിക്കരുതെന്ന് നിയമമുണ്ട്‌. അതുകൊണ്ട്‌ ക്ഷേത്രദര്‍ശനത്തിനു മല്ലിശ്ശേരി കോവിലകത്തു ഭഗവതിയും പാറക്കടവത്ത്‌ കോവിലകത്ത്‌ പരദേവതയും നരിക്കോട്ട്‌ കോവിലകത്ത്‌ പരദേവത മാത്രമായും നിത്യപൂജക്കും ദര്‍ശനത്തിനും കുടിയിരുത്തിയിരിക്കുന്നു. ധനുമാസത്തില്‍ 27 തീയതി ബാലുശ്ശേരി കോട്ടയില്‍ പാട്ടു കഴിഞ്ഞ ശേഷമേ മറ്റ്‌ ക്ഷേത്രങ്ങളില്‍ ഉത്സവം നടക്കാറുള്ളൂ. കൂടാതെ ഈ രാജവംശത്തിന്റെ ആധിപത്യ പ്രദേശങ്ങളില്‍ ഏറെ അറിയപ്പെടുന്ന ക്ഷേത്രമാണു കൊല്ലം (വടക്കന്‍) പിഷാരികാവ്‌ ക്ഷേത്രം.


മറ്റ്‌ രാജവംശങ്ങളുടെ ഉത്ഭവത്തില്‍ നിന്നും വ്യത്യസ്തമായ രീതിയിലാണു കുറുംബ്രനാട്‌ രാജസ്വരൂപം രൂപപ്പെട്ടത്‌. ബ്രാഹ്മണ-ക്ഷത്രിയ സങ്കരമായതുകൊണ്ട്‌ അവരുടെ സംസ്കാരം സവിശേഷമായ ഒരു രീതി കൈവരിച്ചു. കുന്നുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങള്‍ ഉല്‍ക്കൊള്ളുന്നവയായതിനാല്‍ മറ്റുള്ളവരുടെ ശ്രദ്ധ അധികമായി ഈയൊരു രാജവംശത്തിന്റെ നേര്‍ക്കുണ്ടായില്ല. മാത്രമല്ല അയല്‍രാജ്യമായിരുന്ന സാമൂതിരി, കോട്ടയം എന്നിവരുമായി ബന്ധുത്വം കൂടിയുള്ളതിനാല്‍ അധികം യുദ്ധം ചെയ്യേണ്ടിവന്നതുമില്ല.

മലബാറിലെ പ്രധാനപ്പെട്ട ഒരു രാജവംശമായിരുന്നിട്ടും സമഗ്രമായ രീതിയില്‍ കുറുംബ്രനാട്‌ രാജവംശത്തെ മുഖ്യധാരാചരിത്രം ഉള്‍ക്കൊണ്ടില്ല.

8 comments:

Unknown said...

it was a real piece of information and i really appreciate you for this
sandeep

നിര്‍മ്മല്ലൂര്‍ക്കാരന്‍ said...

വളരെ വളരെ നന്ദി...സന്ദീപേ....നിങ്ങള്‍ക്കും ബ്ലോഡോക്റ്ററായിക്കൂടെ..?

Santhosh said...

കൊള്ളാം,നല്ല പോസ്റ്റ്. ദാ, ഇതൊന്ന് വായിച്ചു നോക്കി സെറ്റിംഗ്സുകള്‍ ഉറപ്പുവരുത്താമോ?

Shiju said...

ഇതു ഞാന്‍ മലയാളം വിക്കിയില്‍ ഇടട്ടേ. ഇങ്ങനത്തെ വിവരം ഒന്നും വേറെ ആരും അവിടെ എഴുതാന്‍ പോകുന്നില്ല. താങ്കളെ പോലുള്ളവരില്‍ നിന്നേ ഇങ്ങനത്തെ വിവരങ്ങള്‍ കിട്ടാന്‍ സാദ്ധ്യത ഉള്ളൂ

നിര്‍മ്മല്ലൂര്‍ക്കാരന്‍ said...

തീര്‍ച്ചയായും ഷിജുവേ....വിക്കിപീഡിയയില്‍ കൊടുക്കുന്നതില്‍ എനിക്ക്‌ വിരോധമില്ല കേട്ടോ...

നിര്‍മ്മല്ലൂര്‍ക്കാരന്‍ said...

വളരെ വളരെ നന്ദി സന്തോഷ്‌....
പുതിയ ആളാണേ....തെറ്റു കുറ്റങ്ങള്‍ ക്ഷമിക്കുമല്ലോ ?

Roopesh said...

thanks for your efforts, but here is no tea shop

നിര്‍മ്മല്ലൂര്‍ക്കാരന്‍ said...

കൊട്ടാരം മുക്കിനെ ഒരു മലയാള ബ്ലോഗാക്കിയാല്‍ നന്നായിരുന്നെന്ന് തോന്നുന്നു....